Saturday, February 11, 2023

മതിലുകൾക്കപ്പുറം

  'അയാള്‍ വരാന്‍ ഇനിയും താമസിക്കും എന്ന് തോന്നുന്നു. അമ്മ ഇവിടെ ഇങ്ങനെ  നിന്ന് വല്ല രോഗവും വരുത്തി വയ്ക്കണ്ട.'
 

അവനും കൂട്ടുകാരും ചേർന്നു തുടങ്ങുന്ന വായനശാല ഉത്‌ഘാടനം ചെയ്യാന്‍ വരുന്നയാളെ  എന്നെപോലെ ഒരു വയസ്സി  മാലയിട്ടു സ്വീകരിക്കാൻ പോകുന്നത് വാസുവിന് ഇഷ്ടമായി കാണില്ല. അവന്‍ പറഞ്ഞതും ശരിയാണ്. രണ്ടു മണിക്കൂറിലേറെ ആയി ഞാനീ നിൽപ്പ് തുടങ്ങിയിട്ട്. മുട്ടുവേദന നല്ലപോലെ കൂടിയിട്ടുണ്ട്. പക്ഷെ മനസ്സില്‍ ഇപ്പോഴും ഒരു ചിന്തയെ ഉള്ളു.. അദ്ദേഹത്തെ ഒരു നോക്ക് കാണണം.. പൂമാല അണിയിക്കണം... എത്ര വർഷങ്ങളുടെ കാത്തിരിപ്പാണ്?...

*******************

'അപ്പോ കൊലക്കുറ്റമാണല്ലേ?'

എന്ത് പറയും?  അച്ഛനെ അറസ്റ്റ് ചെയ്യാന്‍ വന്ന ആ പോലീസുകാരന്റെ ചോരയില്‍ കുളിച്ച ശരീരം അറിയാതെ എന്റെ മനസിലേക്ക് കയറി വന്നു. കൂടെ വന്ന പോലീസുകാര്‍ വീട് തിരയുമ്പോഴും അയാളുടെ കണ്ണുകള്‍ ആര്‍ത്തിയോടെ എന്നെ തിരയുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു. എന്നെ ഒറ്റയ്ക്ക് ചോദ്യം ചെയ്യാന്‍ വന്നപ്പോള്‍ ഓലക്കീറിനിടയില്‍ കയറ്റിവച്ച  കത്തി ഓര്‍ത്തു തന്നെയാണ് അടുക്കളയിലേക്കു ഓടിക്കയറിയത്.. കൊല്ലണം എന്ന് വിചാരിച്ചതല്ല. പറ്റിപോയ്!!!

'വന്നിട്ട് ഒത്തിരി നാളയോ?'

 എൻ്റെ മൗനത്തെ  ഉത്തരമായി അയാള്‍ എടുത്തു കഴിഞ്ഞിരുന്നു. കൂടെ വിഷയം മാറ്റാന്‍ ഒരു ചോദ്യവും. ഉത്തരം പറയാന്‍ വിഷമമില്ലാത്ത ഒരു ചോദ്യം.

'ഒരു കൊല്ലമായി. ഹൊ!! എന്തൊരു ജീവിതം!!!

 കഴിഞ്ഞ ഒരു കൊല്ലം കൊണ്ട് ജയില്‍ എനിക്ക് ഒരു നരകമായി മാറികഴിഞ്ഞിരുന്നു. പോലീസുകാരനെ കൊന്നത് കൊണ്ടാവണം കോടതി പതിനാലു കൊല്ലത്തെ ശിക്ഷ വിധിച്ചത്.ഇവിടെ വന്നപ്പോൾ പേടിയും കുറ്റബോധവും ആയിരുന്നു മനസ്സില്‍. മനസ്സിലെ ഭാരം കണ്ണീരില്‍ അലിഞ്ഞു തുടങ്ങിയപോഴാണ് ജയില്‍ ജീവിതത്തിൻ്റെ  ഭീകരത എനിക്ക് അനുഭവപെടാന്‍ തുടങ്ങിയത്.   

'നാരായണി, അപ്പോള്‍ നമ്മള്‍ ഏതാണ്ട് ഒരുമിച്ചാണ് ജയിലില്‍ വന്നത്.'

അയാള്‍ അത് പറഞ്ഞു നിര്‍ത്തിയതും ഞാന്‍ അറിയാതെ ചോദിച്ചു പോയ്‌., 'എനിക്ക് ഒരു റോസാപ്പൂ ചെടി തരുമോ?'

'നാരായണി എങ്ങനെ അറിഞ്ഞു എവിടെ റോസാപ്പൂ ചെടികള്‍ ഉണ്ടെന്നു?'

'ജയില്‍ അല്ലെ? എല്ലാം എല്ലാരും അറിയും. തരുമോ?'

'ഹോ, എന്തൊരു ചോദ്യമാ  നാരായണി? തരുവോന്ന്!!! നാരായണി, അവിടെ തന്നെ നിക്കണേ. ഞാന്‍ ഇപ്പൊ കൊണ്ട് വരാം.'

 ആണുങ്ങളുടെ ജയിലില്‍ പൂന്തോട്ടം പണിയാന്‍ തുടങ്ങി എന്ന് ഭവാനി ചേച്ചി പറഞ്ഞ അന്ന് മുതല്‍ മനസ്സില്‍ ഉണ്ടായിരുന്ന സ്വപ്നമാണ് ഒരു റോസാച്ചെടി  സ്വന്തമാകണം എന്ന്. അവിടെ, ആ മതിലിനപ്പുറത്ത് ആണുങ്ങള്‍ ഒരുമിച്ചു പൂന്തോട്ടത്തില്‍ പണി ചെയ്യുന്നത് ഞാന്‍ മനസ്സില്‍ കണ്ടിട്ടുണ്ട്. അവരില്‍ എവിടെയോ ഞാന്‍ സ്നേഹിക്കുന്ന എന്നെ സ്നേഹിക്കുന്ന ഒരാളെ ഞാൻ സ്വപ്നം കണ്ടിരുന്നൊ?

  'നാരായണി'

 ആ വിളി എന്നെ ചിന്തകളില്‍ നിന്നുണര്‍ത്തി. ഈ മനുഷ്യന്‍, ഞാന്‍ ഇതു വരെ കണ്ടിട്ടില്ലാത്ത ഒരാള്‍, എന്റെ മനസ്സിലെ ആഗ്രഹം സാധിച്ചു തരാന്‍ തയ്യാറായി  നില്കുന്നു.എനിക്ക് അയാളോട് വല്ലാത്ത ഒരു ഇഷ്ടം തോന്നി.

'നാരായണി'
'എന്തോ'

'എവിടെ പോയി ? വിളിച്ചപ്പൊ എവിടെയായിരുന്നു?'
' ഞാന്‍ ഇവിടെ തന്നെ ഉണ്ടായിരുന്നു. വിളിച്ചപ്പോ ഒളിച്ചു നിക്കായിരുന്നു.'

'കള്ളി!!'

ഉള്ളിൽ ഒരുപാട് സന്തോഷം തോന്നി ആ വിളി കേട്ടപ്പോൾ.

' റോസാ ചെടി കൊണ്ട് വന്നോ?'
'ഉവ്വ്. നാരായണി, ഇതിലെ ഓരോ പൂവിലും ഇതളിലും മൊട്ടിലും  എന്റെ ചുംബനം ഉണ്ട്.'

ദൈവമേ, ഞാന്‍ എന്താ പറയേണ്ടത്? മതിലിനപ്പുറത്തുള്ള ഒരാളോട് സംസാരിക്കാന്‍ പറ്റിയപ്പോള്‍ മനസ്സില്‍ ഒരു ആവേശം നിറഞ്ഞു. പക്ഷെ ചുംബിച്ച പൂക്കൾ എനിക്കായ് തരുന്നു എന്ന് പറഞ്ഞപ്പോള്‍ ഒരു നീറലാണ് മനസ്സില്‍. എന്നെ സ്നേഹിക്കുന്ന ഒരാള്‍ എനിക്കായ് മാത്രം തന്ന സ്നേഹോപഹാരം.   

  ഞാൻ എറിയുന്ന ചുള്ളിക്കമ്പിനു വേണ്ടി കാത്തിരിക്കുന്ന ഒരാൾ. അദ്ദേഹത്തോടുള്ള എന്റെ സ്നേഹവും ആവേശവും എല്ലാം ആ മതിലിനു സമർപ്പിക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളു. എങ്കിലും എന്റെ ജീവിതത്തിൽ ഇത്രയേറെ സന്തോഷം തന്ന നിമിഷങ്ങൾ വേറെ ഇല്ല. 
 

എനിക്ക് അദ്ദേഹത്തെ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു. മനസ്സിൽ ഒരു രൂപം വരച്ചിടാൻ കൊതിച്ചു. ചോദിച്ചാലോ..?

'മുഖം എങ്ങനെ ?'
'ഒരു ശകലം നീണ്ടു വെളുത്തതാ. മുടി ക്രോപ് ചെയ്തിരിക്കുന്നു. കഷണ്ടി വരൊന്ന് പേടിയുണ്ട്.'

'കണ്ണുകൾ?'
'ചെറിയ ആനക്കണ്ണ്.'

'എന്റേത്‌ വലിയ ആനക്കണ്ണാ. നെഞ്ചോ?'
'കുറച്ചു വിരിഞ്ഞതാണ്'

'എന്റെ നെഞ്ചും വിരിഞ്ഞതാ.'

'എന്റെ അരക്കെട്ട് ഒതുങ്ങിയതാ..'

കള്ളൻ! ഞാൻ തിരിച്ചു പറയും എന്ന് അറിഞ്ഞു തന്നെ അരക്കെട്ടിന്റെ കാര്യം പറഞ്ഞത്. അയ്യടാ!

'എന്റെ അരക്കെട്ട് എങ്ങനെ ഉണ്ടെന്നോ?? പറയാൻ മനസ്സില്ല!'
അപ്പോൾ ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു 'വീപ്പക്കുറ്റി പോലത്തെ!!'

അത് കേട്ടപ്പോൾ ദേഷ്യവും സങ്കടവും ഒക്കെ വന്നു. മാന്തിപ്പറിച്ചു കൊല്ലാനുള്ള കലിയും. പക്ഷേ 'നാരായണീ' എന്നുള്ള ഒരു വിളി കൊണ്ട് എന്റെ പിണക്കത്തെ അദ്ദേഹം അലിയിച്ചു കളഞ്ഞു. നീണ്ടു വെളുത്ത, മുടി ക്രോപ്‌ ചെയ്ത, കഷണ്ടി വന്നു തുടങ്ങിയ ആ മുഖം കാണാതെ തന്നെ ഞാൻ ആരാധിച്ചു തുടങ്ങിയിരുന്നു. ഞാൻ സ്നേഹിക്കുന്നത് പോലെ അദ്ദേഹവും എന്നെ ഇഷ്ടപ്പെടുമോ? 

'എന്നെ.. എന്നെ മാത്രം സ്നേഹിക്കുവോ?'
'എന്താ നാരായണീ ഇത്ര സംശയം?'

'എന്നേക്കാൾ സുന്ദരിമാർ ഇവിടെ ഉണ്ട്.'
'ഞാനും അത്ര സുന്ദരനൊന്നും അല്ല.' 

'എനിക്ക് ഒന്ന് കാണണം.'
'എനിക്കും ഒന്ന് കാണണം.'

അന്ന് രാത്രി ഞാൻ ഉറങ്ങിയില്ല. അദ്ദേഹത്തിന്റെ സ്നേഹം എന്നെ നീറ്റിപുകച്ചു. കരഞ്ഞു കലങ്ങിയ കണ്ണുമായി ഞാൻ കിടന്നു. തോരാതെ പെയ്യുന്ന മഴ എനിക്ക് ഒരാശ്വാസം ആയിരുന്നു. എന്റെ കണ്ണുനീർ ആ മഴയിലൂടെ അദ്ദേഹം കാണുന്നതായി എനിക്ക് തോന്നി. രാത്രി എന്നെ ആലോചിച്ചു അദ്ദേഹവും കിടക്കാറുണ്ടായിരുന്നത്രേ. സ്നേഹ ചുംബനങ്ങളും സമ്മാന പൊതികളും കൊണ്ട് അദ്ദേഹം എന്നെ വീർപ്പുമുട്ടിച്ചു കൊണ്ടിരുന്നു..

ആ  മുഖം നേരിട്ട് ഒന്ന് കാണാൻ വല്ലാത്ത ആഗ്രഹം ആയിരുന്നു.

'ഞാൻ ആശുപത്രിയിൽ വരാൻ നോക്കാം. എന്നെ കാണാൻ അവിടെ വരുമോ? എനിക്ക് ദൂരെ നിന്നെങ്കിലും ഒന്ന് കണ്ടാൽ മതി.'
'ഞാൻ ഓടി വന്നു കെട്ടിപിടിച്ചു ഉമ്മവയ്ക്കും. മുഖത്തും കഴുത്തിലും മുലകളിലും..'

'എന്റെ വലതു കവിളിൽ ഒരു കറുത്ത മറുകുണ്ട്. അത് നോക്കുമോ?'
'എനിക്ക് ആ മറുകിൽ തെരുതെരെ ചുംബിക്കണം.'

എന്റെ ദൈവമേ! ഞാൻ ഒരു പുരുഷനെ ഇത്ര ആഴത്തിൽ സ്നേഹിക്കുമെന്ന് എനിക്കുതന്നെ അറിയില്ലായിരുന്നു. ഞാൻ മരിക്കുന്നതു വരെ ഞാൻ അദ്ദേഹത്തെ സ്നേഹിച്ചുകൊണ്ടിരിക്കും.

'ഞാൻ മരിച്ചു കഴിഞ്ഞാൽ എന്നെ ഓർക്കുമോ?'
'ഓർക്കും.'
'എങ്ങനെ? അങ്ങെന്നെ കണ്ടിട്ടില്ല, തൊട്ടിട്ടില്ല. എങ്ങനെ ഓർക്കും?'
'നാരായണിയുടെ അടയാളം ഈ ഭൂഗോളത്തിൽ എങ്ങുമുണ്ട്. മതിലുകൾ... മതിലുകൾ.. ഈ മതിലുകൾ ലോകം മുഴുവൻ ചുറ്റി പോകുന്നു..'

അദ്ദേഹം ആ പറഞ്ഞതിന്റെ അർഥം അന്നെനിക്ക് മനസിലായില്ല. പ്രേമിക്കുന്നവർ തമ്മിൽ ഒന്നിക്കാൻ വിലങ്ങായി നിൽക്കുന്ന എല്ലാ തടസ്സങ്ങളിലും അദ്ദേഹം എന്റെ അടയാളം കാണുന്നുണ്ടാകും, ഓർക്കുന്നുണ്ടാകും. പക്ഷെ എനിക്ക്.. എനിക്ക് അദ്ദേഹം വെറുമൊരു അടയാളം അല്ല. എന്റെ ജീവൻ ഇപ്പോഴും തുടിക്കുന്നുണ്ടെങ്കിൽ അത്  അദ്ദേഹത്തിന് വേണ്ടിയാണ്. ആ ഓർമകളിൽ ആണ്.

'എന്റെ കൂടെ വേറെയും സ്ത്രീകള് കാണും.'
'ഞാൻ തനിച്ചായിരിക്കും. തലയിൽ തൊപ്പിയുണ്ടാവില്ല. കയ്യിലൊരു റോസാപ്പൂ കാണും.'

'ആശുപത്രിയിൽ എന്ന് കാണാൻ പറ്റുമെന്ന് ഞാൻ നാളെ പറയാം.'

അപ്പോഴെനിക്ക് അറിയില്ലായിരുന്നു അദ്ദേഹത്തോട് ഞാൻ അവസാനമായി പറയുന്ന വാക്കുകളായിരിക്കും അതെന്ന്. മാസമുറ തുണി വർഷത്തിൽ ഒരിക്കൽ ആശുപത്രിയിൽ നിന്ന് കിട്ടുമായിരുന്നു. അത് തരുന്ന ദിവസം അദ്ദേഹവും അവിടെ വന്നാൽ കാണാമല്ലോ എന്നയിരുന്നു എന്റെ മനസ്സിൽ. എന്റെ മുഖത്തെ മറുക് മറ്റു പെണ്ണുങ്ങളിൽ നിന്ന് എന്നെ തിരിച്ചറിയാൻ അദ്ദേഹത്തെ സഹായിക്കും. ജയിലറോടു ചോദിച്ചപ്പോൾ പറഞ്ഞു വരുന്ന വെള്ളി ശനി ദിവസങ്ങളിൽ പോയ് വാങ്ങിക്കാൻ പറ്റുമെന്ന്. അതിൽ ഏതു ദിവസമാണ് അദ്ദേഹത്തിന് സൗകര്യം അന്ന് ഞാൻ പോകാം എന്ന് മനസ്സിൽ കണക്കുകൂട്ടി. പക്ഷേ... 

ഞാൻ എറിഞ്ഞ ചുള്ളിക്കമ്പ് നിലത്തു വീണുകൊണ്ടിരുന്നു. ഓരോ തവണ എറിയുമ്പോഴും നാരായണീ എന്ന് നീട്ടി വിളിക്കുന്നത് കേൾക്കാൻ ഞാൻ കാതോർത്തു. എത്ര തവണ ഞാൻ എറിഞ്ഞു എന്നറിയില്ല. സന്ധ്യക്ക്‌ സെൽ അടയ്ക്കാൻ സമയമായി എന്ന് കമല വന്നു പറഞ്ഞപ്പോൾ എന്റെ കൈക്കുഴയ്ക്ക് ഉള്ളതിന്റെ ഇരട്ടി നീറ്റൽ മനസ്സിനായിരുന്നു. അദ്ദേഹത്തോട് സംസാരിക്കാൻ തുടങ്ങിയതിനു ശേഷം ആദ്യമായി അന്ന് രാത്രി എന്റെ കരച്ചിലിനു ഭയത്തിന്റെ സ്വരമായിരുന്നു.

പിന്നീടുള്ള ദിവസങ്ങളിൽ എല്ലാം ഞാൻ അദ്ദേഹത്തിന്റെ ശബ്ദത്തിനായി മതിലിനരികെ കാതോർത്തു. കൈ കഴയ്ക്കുന്നതു വരെ ചുള്ളിക്കമ്പ് എറിഞ്ഞു. പക്ഷെ അദ്ദേഹം വന്നില്ല. ആദ്യം കരുതിയത് എന്നോട് എന്തോ ദേഷ്യം ഉണ്ടെന്നായിരുന്നു. നേരിട്ട് കാണുമ്പോൾ അത് തീരുമെന്നും. വെള്ളിയും ശനിയും വന്നുപോയി. പല കാരണങ്ങൾ പറഞ്ഞു ഞാൻ ആ രണ്ടു ദിവസവും ആശുപത്രിയിൽ പോയി. തലയിൽ തൊപ്പിയില്ലാത്ത, കൈയിൽ റോസാപ്പൂ ഉള്ള എന്റെ പ്രിയതമനെ കാത്തിരുന്നു. രാത്രി വന്നു തലയിണയെ എന്റെ കണ്ണീരിൽ കുളിപ്പിച്ചു...

എന്റെ അവസ്ഥ കണ്ടു ഭയന്നു കാര്യങ്ങൾ മനസിലാക്കിയ കമലയാണ് അദ്ദേഹം ജയിൽ മോചിതനായി എന്ന സത്യം എന്നെ അറിയിച്ചത്. സന്തോഷവും സങ്കടവും ദേഷ്യവും ഭയവും ഒരുമിച്ചു തോന്നിയ നിമിഷമായിരുന്നു അത്. അതെല്ലാം കരച്ചിലായി പുറത്തേയ്ക്ക് വന്നുകൊണ്ടിരുന്നു. വർഷങ്ങളോളം..

കാത്തിരിപ്പായിയുന്നു പിന്നീട്.. എന്തിനെന്നറിയാതെ.. ആർക്കു വേണ്ടിയെന്നറിയാതെ.. 

ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ മനസ്സ് നിറയെ അദ്ദേഹം മാത്രമായിരുന്നു.  പ്രേമലേഖനവും ബാല്യകാലസഖിയും പുറത്തു വന്നതോടെ എന്റെ സ്നേഹ മോഹാവേശങ്ങൾ സ്വീകരിക്കുന്ന ചുമതല മതിലുകളിൽനിന്ന്  അവ ഏറ്റെടുത്തു. അവയിലൂടെ അദ്ദേഹം എന്നോടൊപ്പം ഉറങ്ങി. 

പുറത്തിറങ്ങിയാൽ നേരിട്ട് കാണും എന്ന് തീരുമാനിച്ചതാണ്. പക്ഷെ അതിനുള്ള ധൈര്യം ഉണ്ടായില്ല. എന്നെ അദ്ദേഹം ഓർക്കുന്നുണ്ടാകില്ല എന്ന ഭയമായിരുന്നു. എന്നെ കണ്ടിട്ട് അദ്ദേഹം നാരായണീ എന്ന് നീട്ടി വിളിച്ചില്ലെങ്കിൽ, എന്നെ ചുംബിച്ചില്ലെങ്കിൽ, എനിക്ക് നിറയെ റോസാപ്പൂ തന്നില്ലെങ്കിൽ.. എനിക്കറിയില്ല ഞാൻ പിന്നെ ഉണ്ടാകുമോ എന്ന്. എന്റെ പ്രിയതമൻ ഫാബിയുടേതായപ്പോൾ ഞാൻ കരഞ്ഞുറങ്ങി. പക്ഷെ എന്റെ സ്നേഹം ഒട്ടും കുറഞ്ഞില്ല. കൂടിയോ? അറിയില്ല!

അദ്ദേഹത്തിന്റെ പ്രശസ്തി ആഗോളം പരക്കുന്നത് സന്തോഷത്തോടെ ഞാൻ കണ്ടുനിന്നു. അദ്ദേഹത്തിന്റെ ഭാര്യയായി അദ്ദേഹം പോലും അറിയാതെ ജീവിക്കുകയായിരുന്നു ഞാൻ. എന്റെ മരണം വരെ ഞാൻ അദ്ദേഹത്തിന്റെ മാത്രമായിരിക്കും. പക്ഷെ ഓർക്കുമോ എന്നെ?  

അദ്ദേഹത്തിന്റെ ജീവിതത്തിൽ എനിക്ക് സ്ഥാനം ഇല്ല എന്ന സത്യം ഞാൻ അംഗീകരിച്ചു കഴിഞ്ഞിരുന്നു. പ്രായത്തിന്റെ അവശതകൾ ശരീരത്തെ വലച്ചുതുടങ്ങി. പക്ഷെ അപ്പോഴാണ് അദ്ദേഹത്തിന്റെ പുതിയ നോവൽ ഇറങ്ങുന്നത്. അദ്ദേഹം എഴുതിയ നോവലിന്റെ പേര് കേട്ടപ്പോൾ ഞാൻ കോരിത്തരിച്ചു പോയി. മതിലുകൾ! വായിക്കാതെ തന്നെ എനിക്ക് അറിയാമായിരുന്നു അത് എന്നെ കുറിച്ചുള്ളതാണെന്ന്. വായിച്ചു കഴിഞ്ഞപ്പോൾ അദ്ദേഹത്തെ കാണാനും ഒന്ന് സംസാരിക്കാനും വീണ്ടും മനസ്സ് കൊതിച്ചു. ആ ആവേശത്തിൽ ഇറങ്ങി തിരിച്ചതാണ്...


********************* 

   ഒരു മിന്നായം പോലെ എല്ലാം കഴിഞ്ഞു. കഷണ്ടി കയറിയ, നീണ്ടു മെലിഞ്ഞ സുന്ദരനായ എന്റെ ബഷീർ. കാറിൽ നിന്നിറങ്ങിയപ്പോൾ ചുറ്റും ഉണ്ടായിരുന്നവർ അദ്ദേഹത്തെ മൂടി. മാലയിട്ടു സ്വീകരിക്കുന്ന സുന്ദരികളോട് അദ്ദേഹം കുശാലാന്വഷണം നടത്തിക്കൊണ്ട് എന്റെ അടുത്തെത്തി. കൂട്ടത്തിൽ വയസ്സായ ഞാൻ അദ്ദേഹത്തിന് മാലയിടാൻ മത്സരിക്കുന്നതിന്റെ  അമ്പരപ്പ്കൊണ്ടായിരിക്കും, എന്നോട് ഒന്നും സംസാരിച്ചില്ല. എനിക്കും ഒന്നും പറയാൻ നാവു പൊന്തിയില്ല. അദ്ദേഹം സ്റ്റേജിൽ കയറി കഴിഞ്ഞപ്പോൾ വിഷമം തോന്നി. ഒരു വാക്കു മിണ്ടിയിരുന്നെങ്കിൽ അദ്ദേഹം എന്നെ തിരിച്ചറിയുമായിരുന്നില്ലേ? അറിയില്ല! പക്ഷെ സാരമില്ല...

ഞാൻ എന്റെ പ്രിയതമനെ കണ്ടു. അദ്ദേഹത്തെ മാലയിട്ടു സ്വീകരിച്ചു. അതു മതി എനിക്ക് ബാക്കി ജീവിതം ജീവിച്ചു തീർക്കാൻ. കാലിലെ വേദന സഹിച്ചു ഞാന്‍  വേച്ചു വേച്ചു വീട്ടിലേക്ക് നടക്കാൻ തുടങ്ങി.. അപ്പോള്‍ കോളാമ്പിയിലൂടെ ബഷീര്‍ മതിലുകള്‍ എന്ന ഓര്‍മ അയവിറക്കുകയായിരുന്നു